മൂന്നാർ: ചൂട് ചായയെ ചൊല്ലി വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. ടൂറിസ്‌റ്റ് ബസ് ഡ്രൈവർ ഉൾപ്പടെ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഡ്രൈവർ കൊല്ലം ഓച്ചിറ സ്വദേശി കെ സിയാദ് (35), ടൂറിസ്‌റ്റ് സംഘത്തിൽപ്പെട്ട മലപ്പുറം ഏറനാട് സ്വദേശി അർഷിദ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്‌ച രാത്രി മൂന്നാർ ടോപ് സ്‌റ്റേഷനിൽ ആയിരുന്നു സംഭവം. മലപ്പുറത്ത് നിന്ന് മൂന്നാർ സന്ദർശനത്തിന് എത്തിയ 38 അംഗ സംഘം സ്‌റ്റേഷനിലെ ഒരു കടയിൽ ചായ കുടിക്കാൻ കയറി. ചായക്ക് ചൂട് ഇല്ലെന്ന് പറഞ്ഞ് കടയിലെ ജീവനക്കാരുമായി ഇവർ തർക്കിച്ചിരുന്നു. ഇതിനിടെ സംഘത്തിലെ ഒരാൾ ചായക്കട ജീവനക്കാരന്റെ ശരീരത്തിൽ ചൂട് ചായ ഒഴിച്ചതായും പറയുന്നു. തുടർന്നുണ്ടായ സംഘർഷത്തിനിടെ വിനോദ സഞ്ചാരികളുടെ സംഘം ബസിൽ കയറി മൂന്നാർ ഭാഗത്തേക്ക് പോയി.
എന്നാൽ, ചായക്കട ജീവനക്കാരൻ സുഹൃത്തുക്കളോടൊപ്പം ബൈക്കുമായി സംഘത്തെ പിന്തുടരുകയും എല്ലപ്പെട്ടിക്ക് സമീപത്തുവച്ചു ബസ് തടഞ്ഞു സംഘത്തെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ മൂന്നാർ പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. പരാതി ലഭിച്ചാലുടൻ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Most Read: 12-14 പ്രായത്തിലുള്ള കുട്ടികൾക്ക് മാർച്ച് 16 മുതൽ കോവിഡ് വാക്‌സിനേഷൻ