ഇംഫാല്‍: മണിപ്പൂരിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. മെതായി സമുദായത്തെ പട്ടിക വര്‍ഗ ലിസ്‌റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെയാണ് മണിപ്പൂരിൽ ആക്രമണങ്ങൾ ഉണ്ടായത്.
മണിപ്പൂര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് ഈസ്‌റ്റ് റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സ്‌ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകള്‍ ഒന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല. മണിപ്പൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് സംസ്‌ഥാനത്ത് സൈന്യത്തെയും ദ്രുത കര്‍മ്മസേനയേയും വിന്യസിച്ചിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്‌റ്റ്, കാക്കിംഗ്, തൗബല്‍, ജിരിബാം ജില്ലകളിലും ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമേയാണ് സ്‌ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇറക്കിയത്.
ഇംഫാല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്‌സ്‌പി എന്നിവിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരിലെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സംസ്‌ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുക ആണ്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഗവര്‍ണര്‍ അനുസൂയ ഉകെയ് ആഹ്വാനം ചെയ്‌തു.
അക്രമം നിയന്ത്രിക്കാന്‍ സൈന്യത്തിന്റെയും അസം റൈഫിള്‍സിന്റെയും സഹായവും തേടിയിട്ടുണ്ട്. അക്രമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിലെ സൈനിക ക്യാമ്പുകളിലും സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളിലും 4000ത്തോളം ആളുകളാണ് അഭയം തേടിയിരിക്കുന്നത്. ആളുകളെ സുരക്ഷിത പ്രദേശത്തേയ്‌ക്ക് സൈന്യം മാറ്റുന്നുണ്ട്.
Also Read: മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും