അബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചതിന് പിന്നാലെ ഗതാഗത, വാണിജ്യ ബന്ധവും വീണ്ടും ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ദുബായ് വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്‌ചക്ക് മുമ്പാണ് യുഎഇ-ഖത്തർ നയതന്ത്ര ബന്ധം പുനഃസ്‌ഥാപിച്ചത്. നയതന്ത്ര കാര്യാലയങ്ങൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഗൾഫ് രാജ്യങ്ങൾ അതിവേഗ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അൻവർ ഗർഗാഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അൽ ഉല കരാർ നടപ്പാക്കുന്നതിൽ പൂർണ മനോഭാവമാണ് യുഎഇക്ക് ഉണ്ടായിരുന്നത്. ഖത്തർ പ്രതിസന്ധിയുടെ അധ്യായം കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഖത്തറടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ ഓരോന്നും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുമെന്നും ഓരോ രാജ്യത്തിനുമുള്ള വ്യത്യസ്‌ത പ്രശ്‌നങ്ങൾ ഈ സംഘം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയമെടുക്കും. വ്യാപാര ബന്ധം പുനരാരംഭിക്കുന്നതും വ്യോമ ഗതാഗതവും നിക്ഷേപവും സമുദ്ര ഗതാഗതവും എല്ലാം വളരെ എളുപ്പമുള്ള കാര്യങ്ങളാണ്. എന്നാൽ വിശ്വാസവും ആത്‌മവിശ്വാസം വളർത്തുന്നതും അടക്കമുള്ള കാര്യങ്ങൾക്ക് കൂടുതൽ സമയമെടുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തർ പ്രതിസന്ധി മുൻനിർത്തി ആയിരുന്നു മന്ത്രിയുടെ പരാമർശം.
ഖത്തറിലെ തുർക്കി സൈന്യത്തിന്റെ സാന്നിധ്യം അറബ് ലോകത്ത് ഇറാന്റെ സാന്നിധ്യം പോലെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. അറബ് പരമാധികാരത്തെ ബഹുമാനിക്കുന്ന രാജ്യമായി തുർക്കിയെ കാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഡോ. അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.
Also Read: വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ഒഴികെ മൂന്ന് പേർക്ക് ജാമ്യം