തിരുവനന്തപുരം: ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെ മാർഗരേഖ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾക്ക് മുൻപുള്ളതിന് സമാനമായ രീതിയിൽ ക്രമീകരിക്കാമെന്ന് ബോർഡ് നിർദ്ദേശം നൽകി. ഒരേ സമയം 15 പേർ മാത്രമേ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടുള്ളൂ. അന്നദാനം അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്.
പൂജാ സമയങ്ങളിൽ ഭക്‌തരെ പ്രവേശിപ്പിക്കരുത്. ദർശനത്തിന് എത്തുന്നവർ മാസ്‌ക് ധരിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ശ്രീകോവിലിൽ നിന്ന് ശാന്തിക്കാർ ഭക്‌തർക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാൻ പാടില്ല. വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഭക്‌തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിനുള്ള നിർദ്ദേശം നൽകി.
Also Read: ഇടുക്കിയിൽ യുവതി തൂങ്ങിമരിച്ച സംഭവം; ഗാർഹിക പീഡനത്തിന് ഭർത്താവ് അറസ്‌റ്റിൽ