കൽപ്പറ്റ: മുട്ടിൽ മരംമുറി വിവാദത്തിൽ സജീവമായി ഇടപെടാനുറച്ച് ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഇന്ന് മുട്ടിലിൽ എത്തും. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, എംടി രമേശ് എന്നീ നേതാക്കളാണ് സംഘത്തിലുള്ളത്. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇവരോടൊപ്പം ഉണ്ടാകില്ല. മുട്ടിൽ വാഴവറ്റയിലെ ആദിവാസി കോളനിയിലാകും ഇവർ ആദ്യം എത്തുക.
വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന ബിജെപി നേതൃത്വം നേരത്തെ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന്, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട് തേടി. കേന്ദ്ര സഹമന്ത്രി വി മുരളീധരന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. റിപ്പോര്‍ട് ലഭിച്ച ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്ന് പ്രകാശ് ജാവദേക്കര്‍ അറിയിച്ചതായി വി മുരളീധരന് പറഞ്ഞു.
മുട്ടില്‍ മരംമുറി കേസില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രകാശ് ജാവദേക്കറിന് നല്കിയ കത്തില്‍ വി മുരളീധരന് ചൂണ്ടിക്കാട്ടി. മാഫിയകളെ സംരക്ഷിക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേത്. സംസ്ഥാനത്തെ ഇത്തരം മരംമുറി സംഭവങ്ങള്‍ എല്ലാം കേന്ദ്രം അന്വേഷിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Read also: മാർട്ടിൻ ജോസഫ്; ദുരൂഹതകളുടെ നിറകുടമായ 33കാരന്റെ ആഡംബരം ഞെട്ടിക്കുന്നത്