പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചു. ഗുരുതരാവസ്‌ഥയിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച അട്ടപ്പാടി കൊളപ്പടി ഊരിലെ ദോഡത്തൻ(30) ആണ് മരിച്ചത്.
ഇന്നലെ ഉച്ച തിരിഞ്ഞാണ് ദോഡത്തനെ കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. നിരീക്ഷണത്തിലിരിക്കേ രാത്രി എട്ടുമണിയോടെ മരണപ്പെടുക ആയിരുന്നു. പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്‌തമാകൂ.
ഇതിനിടെ കോട്ടത്തറ ട്രൈബൽ ആശുപത്രി വികസനം അട്ടിമറിച്ചതിനുള്ള തെളിവുകൾ പുറത്തുവന്നു. കോട്ടത്തറ ആശുപത്രിയിലെ സൗകര്യക്കുറവ് മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിന് വഴിയൊരുക്കിയെന്ന വിവരങ്ങളാണ് പുറത്തുവന്നത്.
കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ഒരു രോഗി എത്തുകയാണെങ്കിൽ, പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. 12 കോടി രൂപയാണ് റഫർ ചികിൽസാ പദ്ധതി പ്രകാരം പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിക്ക് നൽകിയത്.
എന്നാൽ ഫെബ്രുവരിയിൽ ഈ കരാർ അവസാനിച്ചു. പദ്ധതി തുടരണമെങ്കിൽ 18 കോടി രൂപ നൽകണമെന്നാണ് ആശുപത്രി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഈ തുകയുടെ പകുതി മുടക്കിയാൽ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഒരുക്കാവുന്നതാണ്.
Malabar News: പോക്‌സോ കേസ്; അറസ്‌റ്റിലായ അധ്യാപകനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി