കൊല്‍ക്കത്ത: ബിജെപിക്കെതിരെ മൽസരിച്ചു ജയിക്കാൻ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ ധാരളമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ഇന്ത്യയെ നശിപ്പിക്കാൻ താലിബാനി ബിജെപിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
“കളി ഭവാനിപൂരില്‍ നിന്ന് തുടങ്ങും. രാജ്യമെമ്പാടും വിജയിക്കുമ്പോള്‍ കളി അവസാനിക്കും”- മമത പറഞ്ഞു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭവാനിപൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഒക്‌ടോബർ മൂന്നിന് നടക്കും.
മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മൽസരിച്ച മമത, തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുകയായിരുന്നു. നിയമസഭയില്‍ അംഗമല്ലാത്തൊരാള്‍ മന്ത്രി സ്‌ഥാനത്ത് എത്തുകയാണെങ്കില്‍ ആറുമാസത്തിനകം തിരഞ്ഞെടുപ്പിനെ നേരിടണം. മമതയ്‌ക്ക് മൽസരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എംഎല്‍എ സോവന്‍ദേവ് ചതോപാധ്യായ രാജി വെച്ചിരുന്നു.
Read also: എസ്ബിഐക്ക് സമാനമായ നാല് ബാങ്കുകൾ കൂടി രാജ്യത്ത് വേണം; നിർമലാ സീതാരാമൻ