കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ബംഗാൾ സിഐഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയെ പേരും ഉൾപ്പെടുത്തി. ശനിയാഴ്‌ച രണഘട്ടിലെ എസിജെഎം കോടതിയിൽ അന്വേഷണ ഏജൻസി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് മുകുൾ റോയിയുടെ പേരും ചേർത്തത്.
‘മുകുൾ റോയിയെ കേസിലെ പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ ഇതുവരെ അഞ്ച് പേരുടെ പേര് നൽകിയിട്ടുണ്ട്. അതിൽ മുകുൾ റോയ്, ബിജെപി എംപി ജഗന്നാഥ് സർക്കാർ എന്നിവരും ഉൾപ്പെടുന്നു’ മുകുൾ റോയിയുടെ അഭിഭാഷകൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ അന്വേഷണ സംഘം മുകുൾ റോയിയെ ചോദ്യം ചെയ്‌തിരുന്നു. പിന്നീട് കൊൽക്കത്ത ഹൈക്കോടതി റോയിക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.
‘എനിക്കെതിരെ 44 കേസുകളുണ്ട്. യാതൊരു ഭയവുമില്ല. അവർക്ക് എന്നെ അറസ്‌റ്റ് ചെയ്യാൻ കഴിയില്ല. ഇവിടുത്തെ ജുഡീഷ്യറിയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. മമതയുടെ താൽപര്യം കാരണമാണ് എന്നെ പ്രതിചേർത്തത്’ മുകുൾ റോയ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ട രണ്ടാമത്തെ പ്രമുഖ നേതാവാണ് മുകുൾ റോയ്. നേരത്തെ ബിജെപി എംപി ജഗന്നാഥ് സർക്കാരും കേസിൽ ഉൾപ്പെട്ടിരുന്നു.
കൃഷ്‌ണഗഞ്ച് മണ്ഡലത്തിലെ തൃണമൂൽ എംഎൽഎ ആയിരുന്ന സത്യജിത്ത് ബിശ്വാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. 41കാരനായ ബിശ്വാസിനെ സരസ്വതി പൂജ ആഘോഷ വേളയിലാണ് വെടിവെച്ച് കോലപ്പെടുത്തിയത്.
Read Also: രാജസ്‌ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമം; അശോക് ഗെഹ്‌ലോട്ട്