തിരുവനന്തപുരം: കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പടെ നാല് ജില്ലകളിൽ ഏർപ്പെടുത്തുന്ന ട്രിപ്പിൾ ലോക്ക്ഡൗണിന്റെ മാർഗരേഖ ഇന്ന് പുറത്തിറക്കും. കടകൾ തുറന്നു പ്രവർത്തിക്കുന്ന സമയം വെട്ടിച്ചുരുക്കുന്നത് ഉൾപ്പടെ കർശന നിയന്ത്രണങ്ങളാവും ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നതോടെ നാല് ജില്ലകളിലും ഏർപ്പെടുത്തുക.
തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വരുന്നതോടെ കടകൾ രാത്രി ഏഴര വരെ തുറക്കാമെന്ന നിർദ്ദേശം ഈ ജില്ലകളിൽ ചുരുക്കിയേക്കും. കൂടാതെ, പോലീസ് പാസ് എടുത്തതുകൊണ്ട് മാത്രം ആളുകൾക്ക് പുറത്തിറങ്ങാനാകില്ല. ഏറ്റവും അവശ്യ വിഭാഗങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദം ഉണ്ടാകൂ. നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ടാകും.
അതേസമയം, സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറക്കിയിരുന്നു. മെയ് 23 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. എല്ലാ ജില്ലയിലും ടിപിആർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
രോഗവ്യാപനം കുറക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതെന്നും ടിപിആർ കൂടുതലുള്ള ജില്ലകളിൽ നിയന്ത്രണം ശക്‌തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിദഗ്‌ധ സമിതി യോഗത്തിലാണ് വിവിധ വകുപ്പുകൾ ആവശ്യം മുന്നോട്ട് വച്ചത്.
ദുരന്ത നിവാരണ വകുപ്പ്, പോലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടാൻ ആവശ്യപ്പെട്ടത്. മൂന്നാഴ്‌ചയെങ്കിലും ലോക്ക്ഡൗൺ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്‌തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ക്ഡൗൺ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Also Read: ജില്ലയിലെ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ സജ്‌ജം