പാറ്റ്ന: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് പരാജയം സംഭവിച്ചേക്കാമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ നിലപാട് മാറ്റവുമായി ബിജെപി. ട്രംപിന് കോവിഡ് വ്യാപനം കൈകാര്യം ചെയ്യാൻ സാധിച്ചില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായ ഇടപെടലിലൂടെ ഇന്ത്യയെ രക്ഷിച്ചുവെന്നും ആണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുടെ പ്രസ്‌താവന.
“യുഎസ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്, ഡൊണാൾഡ് ട്രംപിനെതിരായ ആരോപണം അദ്ദേഹത്തിന് കോവിഡ് -19 ശരിയായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെന്നാണ്, എന്നാൽ മോദിജി സമയബന്ധിതമായി തീരുമാനമെടുത്ത് രാജ്യത്തെയും 130 കോടി ജനങ്ങളെയും രക്ഷിച്ചു,”- ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ നഡ്ഡ പറഞ്ഞു.
യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങൾ ജോ ബൈഡന് അനുകൂലമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഡെമോക്രാറ്റിക് സ്‌ഥാനാർഥി ജോ ബൈഡൻ റെക്കോർഡിട്ടു. മുൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ തെരഞ്ഞെടുപ്പ് റെക്കോർഡ് ബൈഡൻ തകർത്തെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്.
Also Read: യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്
നവംബർ 4 വരെ ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് മൽസരിച്ച ഏതൊരു സ്‌ഥാനാർഥിയെക്കാളും കൂടുതലാണിതെന്ന് നാഷണൽ പബ്‌ളിക് റേഡിയോ റിപ്പോർട്ട് ചെയ്‌തു. 2008ലെ തിരഞ്ഞെടുപ്പിൽ ഒബാമക്ക് 6,94,98,516 വോട്ടുകളാണ് ലഭിച്ചത്. ഈ റെക്കോർഡാണ് ബൈഡൻ മറികടന്നത്. ഒബാമക്ക് ലഭിച്ചതിനേക്കാൾ 3 ലക്ഷം കൂടുതൽ വോട്ടുകളാണ് ബൈഡൻ നേടിയത്.
എന്നാൽ ട്രംപിന്റെ പ്രതീക്ഷകൾ അവസാനിച്ചുവെന്ന് പറയാറായിട്ടില്ല. വിജയത്തിന് വേണ്ടത് 270 ഇലക്റ്ററൽ വോട്ടാണ്. നിലവിൽ ഫലം വരാനുള്ള സംസ്‌ഥാനങ്ങളിലെ ലീഡ് നില കൂടി വെച്ച് നോക്കുമ്പോൾ ട്രംപിന് 268 ഇലക്റ്ററൽ വോട്ടുണ്ട്. നിലവിൽ എട്ടായിരം വോട്ടുകൾക്കാണ് ബൈഡൻ ലീഡ് ചെയ്യുന്നത്.
Also Read: വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനം; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഔദ്യോഗിക സ്‌ഥിരീകരണം