ന്യൂയോർക്ക്: സമൂഹ മാദ്ധ്യമങ്ങൾ വിലക്കേർപ്പെടുത്തിയ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ജനങ്ങളോട് സംവദിക്കാൻ സ്വന്തമായി സമൂഹ മാദ്ധ്യമ സംവിധാനം തുടങ്ങുന്നു. ‘ട്രൂത്ത് സോഷ്യൽ’ എന്ന സോഷ്യൽ മീഡിയാ സംരംഭം ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജിയുടെ ഉടമസ്‌ഥതയിലായിരിക്കും.
അടുത്ത മാസം ട്രൂത്ത് സോഷ്യൽ ആപ്പിന്റെ ബീറ്റാ വെർഷൻ പുറത്തിറങ്ങും. അടുത്തവർഷം ആദ്യത്തോടെ പ്രവർത്തനങ്ങൾ രാജ്യമെങ്ങും വ്യാപിപ്പിക്കും. വാർത്തകൾ, വിനോദപരിപാടികൾ, പോഡ്‌കാസ്‌റ്റ് എന്നീ സേവനങ്ങളും ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതായി കമ്പനി വ്യക്‌തമാക്കി.
വൻകിട മാദ്ധ്യമങ്ങളെ നേരിടാനാണ് സ്വന്തമായി സോഷ്യൽ മീഡിയാ പ്‌ളാറ്റ്‌ഫോം ആരംഭിക്കുന്നതെന്നാണ് ട്രംപിന്റെ പ്രതികരണം. താലിബാന് വലിയ സ്വാധീനമുള്ള ട്വിറ്ററാണ് ഇപ്പോഴുള്ളത്. ഇത് സംബന്ധിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ മൗനം പാലിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ട്രംപ് അനുയായികൾ യുഎസിലെ കാപിറ്റോൾ മന്ദിരത്തിൽ നടത്തിയ ആക്രമണം വലിയ നാണക്കേടാണ് ട്രംപിന് ഉണ്ടാക്കിയത്. അനുകൂലികളെ നിലക്ക് നിർത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററാണ് ആദ്യം ട്രംപിനെ പൂട്ടിയത്. പിന്നാലെ ഫേസ്‍ബുക്കും ഇൻസ്‌റ്റഗ്രാമും ഗൂഗിളും വരെ ട്രംപിനെ പടിക്ക് പുറത്ത് നിർത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ജനങ്ങളോട് സംവദിക്കാൻ പുതിയ സമൂഹ മാദ്ധ്യമം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകൾ ട്രംപ് ആരംഭിച്ചത്.
ട്രൂത്ത് സോഷ്യൽ ആദ്യഘട്ടത്തിൽ ക്ഷണിക്കപ്പെടുന്ന പ്രൊഫൈലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. വിഡിയോ ഓണ്‍ ഡിമാന്‍ഡ് സര്‍വീസ് ആയിട്ടാണ് അടുത്തമാസം മുതല്‍ ട്രൂത്ത് സോഷ്യൽ പുറത്തിറക്കുന്നത്. ട്രംപ് മീഡിയ ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പ് മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Also Read: വിദ്യാർഥിനികൾക്ക് സ്‌മാർട് ഫോണും സ്‌കൂട്ടിയും; യുപിയിൽ വാഗ്‌ദാനവുമായി പ്രിയങ്ക