തിരുവനന്തപുരം: ജില്ലയിലെ ആര്യൻകോട് പോലീസ് സ്‌റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു ആക്രമണം നടത്താൻ ശ്രമിച്ച കേസിൽ 2 പേർ പിടിയിൽ. അനന്തു, നിധിൻ എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. ബുധനാഴ്‌ച വൈകുന്നേരത്തോടെ കസ്‌റ്റഡിയിൽ എടുത്ത പ്രതികളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്‌ത് വരികയാണ്.
ഇന്നലെ രാവിലെ 11.30ഓടെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കയ്യിലുണ്ടായിരുന്ന പെട്രോൾ ബോംബ് സ്‌റ്റേഷന് നേരെ എറിഞ്ഞത്. പെട്രോള്‍ കുപ്പികളില്‍ ഒരെണ്ണം സ്‌റ്റേഷന്റെ വാതിലിനു നേരേ എറിഞ്ഞപ്പോള്‍ ജീപ്പില്‍ പതിച്ച് പൊട്ടി. പെട്രോള്‍ നിറച്ച കുപ്പികള്‍ സ്‌റ്റേഷനകത്ത് വീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പൊട്ടിയ കുപ്പിയിലേക്ക് ലൈറ്ററുപയോഗിച്ച് തീപിടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടയില്‍ ബൈക്ക് മറിഞ്ഞു. ശബ്‌ദം കേട്ട് സ്‌റ്റേഷനകത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥർ ഓടി എത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
സമീപത്തെ നിരീക്ഷണ ക്യാമറയിൽ പ്രതികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. സംഭവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് പ്രതികളെ പിടികൂടിയത്.
Read also: ‘വോട്ട് കിട്ടാൻ ബിജെപിക്കാരെ നേരിട്ട് കാണാൻ തയ്യാർ’; പിഎംഎ സലാമിന്റെ ശബ്‌ദരേഖ പുറത്ത്