തിരുവനന്തപുരം: കെഎസ്‌ആർടിസി ദീർഘദൂര ലോ ഫ്ളോർ ബസുകളിലും ബെംഗളൂരുവിലേക്കുള്ള വോൾവോ, സ്‌കാനിയ ബസുകളിലും ഇ- ബൈക്ക്, ഇ- സ്‌കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യം ഒരുക്കുമെന്ന് മന്ത്രി ആന്റണി രാജു. ഇതിനായി നിശ്‌ചിത തുക ഈടാക്കും. ദീർഘദൂര യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് ബസിൽ നിന്നിറങ്ങി കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ തുടർന്ന് യാത്ര ചെയ്യാം. നവംബർ ഒന്ന് മുതലാണ് ഈ സൗകര്യം ലഭ്യമാകുകയെന്നാണ് വിവരം.
അന്തരീക്ഷ മലിനീകരണമില്ലാതെ ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെന്ന് മന്ത്രി പറയുന്നു. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോൽസാഹിപ്പിക്കുന്ന കാലഘട്ടത്തിൽ കേരളവും ഒപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Also Read: മോൻസണ് സുരക്ഷ, പോലീസിന് നാണക്കേട്; ബീറ്റ് ബോക്‌സ് എടുത്തുമാറ്റി