ന്യൂഡെല്‍ഹി: യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ അക്രമാസക്‌ത പ്രതിഷേധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി.
ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡെല്‍ഹി കല്‍ക്കാജി പൊലീസ് സ്‌റ്റേഷനില്‍ രണ്ട് അഭിഭാഷകരാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്‌ഥരുമായി ആലോചിച്ചും കേസ് രജിസ്‌റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ വിസമ്മതിച്ച ട്രംപ് അനുയായികളാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ഹില്‍ ബില്‍ഡിങ്ങിലേക്ക് അതിക്രമിച്ച് കയറിയത്. ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയപതാകയുമായി പങ്കെടുത്തത് താനാണെന്ന് ഫേസ്ബുക്കിലും ട്വിറ്ററിലും ഷെയര്‍ ചെയ്‌ത വീഡിയോകളിലൂടെ വിന്‍സന്റ് വ്യക്‌തമാക്കിയിരുന്നു.
മറ്റൊരു രാജ്യത്തിന്റെ ജനവിധിക്കെതിരെ ഒരു വിഭാഗം നടത്തിയ അട്ടിമറി ശ്രമത്തില്‍ ഇന്ത്യയുടെ ദേശീയ പതാക കണ്ടത് രാജ്യവ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ബിജെപി എംപി വരുണ്‍ ഗാന്ധി, ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവര്‍ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
Read Also: ആശുപത്രിയിലെ തീപിടുത്തം; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും അനുശോചിച്ചു