ഷാർജ: പുണ്യമാസമായി കരുതുന്ന റമദാന്റെ ഭാഗമായി യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത സ്വദേശികളും വിദേശികളുമായ 540 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിട്ടത്.
ക്ഷമയുടേയും മാപ്പുകൊടുക്കലിന്റേയും ത്യാഗത്തിന്റേയും സന്ദേശം ഓര്‍മിപ്പിക്കുന്ന റമദാന്‍ മാസത്തില്‍ തടവില്‍ കഴിയുന്ന പ്രിയപ്പെട്ടവരെയോര്‍ത്ത് വേദനിക്കുന്ന വീട്ടുകാര്‍ക്കായാണ് തിരഞ്ഞെടുക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് അറിയിച്ചു. തടവില്‍ നിന്നും മോചിതരാകുന്നവരുടെ സാമ്പത്തിക ബാധ്യതകള്‍ ഭരണകൂടം തീര്‍ക്കും.
നല്ല നടപ്പ് പരിഗണിച്ചാണ് മോചിപ്പിക്കേണ്ടവരുടെ ലിസ്‌റ്റ് തയ്യാറാക്കിയത്. തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്നാണ് ഭരണകൂടത്തിന്റെ കാഴ്‌ചപ്പാട്. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നു.
റമദാനോട് അനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നേരത്തെ ഉത്തരവിട്ടിരുന്നു. കുടുംബ ബന്ധങ്ങള്‍ ശക്‌തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.
Read Also: കോൺഗ്രസ് അംഗത്വ വിതരണം; ഏപ്രിൽ 15 വരെ നീട്ടിയതായി എഐസിസി