ജയ്‌പൂർ: ഉദയ്‌പൂരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ കഴുത്തറുത്തുകൊന്ന സംഭവത്തില്‍ ഭീകരസംഘടനകളുടെ പങ്കാളിത്തം കണ്ടെത്താനായിട്ടില്ലെന്ന് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആവര്‍ത്തിച്ചു. എന്നാല്‍, രാജസ്‌ഥാന്‍ പോലീസിലെ ഭീകര വിരുദ്ധസേന (എടിഎസ്) ഈ നിലപാട് തള്ളി.
അറസ്‌റ്റിലായവരിലൊരാള്‍ പാകിസ്‌ഥാന്‍കാരുമായി ബന്ധം പുലര്‍ത്തിയതിന് വ്യക്‌തമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഐഎയുടെ നിലപാട് ബാലിശമാണെന്നും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ ഭീകരബന്ധം തള്ളുന്നത് എന്തടിസ്‌ഥാനത്തിലാണെന്ന് വ്യക്‌തമല്ലെന്നും എടിഎസ് അധികൃതര്‍ തുറന്നടിച്ചു.
കനയ്യലാലിനെ വധിക്കുന്നതിന്റെ വീഡിയോദൃശ്യം അറസ്‌റ്റിലായ ഘൗസ് മുഹമ്മദ് പാകിസ്‌ഥാനിലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ‘ലഭിച്ച ഉത്തരവുകള്‍ അതേപടി നടപ്പാക്കി’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും എടിഎസ് അധികൃതര്‍ പറയുന്നു. ഘൗസിന് ഭീകരപ്രവര്‍ത്തന പശ്‌ചാത്തലമുള്ള ഒൻപത് പാകിസ്‌ഥാന്‍ പൗരൻമാരുമായി ബന്ധമുണ്ടെന്നും വ്യക്‌തമായിട്ടുണ്ടെന്ന് എടിഎസ് പറയുന്നു.
അതേസമയം, കൊലപാതകം നടത്തി വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലിട്ട റിയാസ് അഖ്‌താരി, ഘൗസ് മുഹമ്മദ് എന്നിവരെയും കൂട്ടാളികളായ ആസിഫ്, മൊഹ്‌സീന്‍ എന്നിവരെയും അജ്‌മീറിലെ ഉയര്‍ന്ന സുരക്ഷാ ക്രമീകരണങ്ങളുള്ള ജയിലില്‍നിന്ന് ശനിയാഴ്‌ച എന്‍ഐഎ ഏറ്റുവാങ്ങി. തുടർന്ന് ജയ്‌പൂരിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തുദിവസം പോലീസ് കസ്‌റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.
Read Also: മഹാരാഷ്‌ട്രയിൽ ഇന്ന് സ്‌പീക്കർ തിരഞ്ഞെടുപ്പ്