കൊച്ചി ∙ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ടിൽ ഉമ തോമസിന് നാലായിരത്തിലേറെ വോട്ടിന്റെ ലീഡ്. 2021ൽ പിടിക്ക് ലഭിച്ചതിനേക്കാൾ ആയിരത്തിലേറെ വോട്ടിന്റേതാണ് ലീഡ്. കൊച്ചി കോർപറേഷൻ പരിധിയിലുള്ള ഇടപ്പള്ളി, പോണേക്കര ഡിവിഷനുകളുടെ വോട്ടെണ്ണലാണ് ആദ്യ റൗണ്ടിൽ നടന്നത്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.
രാവിലെ ഏഴരയോടെ സ്‌ട്രോങ് റൂം തുറന്ന് ബാലറ്റ് യൂണിറ്റുകൾ വോട്ടെണ്ണൽ മേശകളിലേക്കു മാറ്റി. എട്ട് മണിക്ക് യന്ത്രങ്ങളുടെ സീൽ പൊട്ടിച്ച് എണ്ണിത്തുടങ്ങി. വോട്ടെണ്ണലിന് 21 കൗണ്ടിങ് ടേബിളുകളുണ്ട്. 11 പൂർണ റൗണ്ടുകളാണുള്ളത്. അവസാന റൗണ്ടിൽ 8 യന്ത്രങ്ങൾ. ആദ്യ 5 റൗണ്ട് പൂർത്തിയാകുമ്പോഴേക്കും വ്യക്‌തമായ സൂചനകളാകും. ഇഞ്ചോടിഞ്ചു മൽസരമാണെങ്കിൽ മാത്രം ഫോട്ടോ ഫിനിഷിനായി കാത്തിരുന്നാൽ മതി.
പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽഡിഎഫ്), എഎൻ രാധാകൃഷ്‌ണൻ (എൻഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും മണ്ഡലത്തിൽ തമ്പടിച്ച് പ്രചാരണം നടത്തിയിരുന്നതിനാൽ ഫലം എൽഡിഎഫിനും യുഡിഎഫിനും നിർണായകമാണ്.
Most Read: വിവാഹ വാർഷിക ദിനത്തിൽ കരുണയുടെ സമ്മാനം; അനാമികക്ക് ഇത് സ്വപ്‌നത്തിലേക്കുള്ള ചവിട്ടുപടി