കോഴിക്കോട്: വേദനിക്കുന്നവരുടെയും കഷ്‌ടപ്പെടുന്നവരുടെയും ഒപ്പം നിൽക്കുക, ചെറുതെങ്കിലും അവർക്കായി എന്തെങ്കിലും ചെയ്യുക… നൻമയുള്ള മനസുകൾക്കേ അതേക്കുറിച്ചെല്ലാം ചിന്തിക്കാൻ പോലും സാധിക്കൂ. മറ്റുള്ളവരുടെ സ്വപ്‌നങ്ങൾക്കൊപ്പം നിൽക്കാനും അവരെ സഹായിക്കാനും വളരെ ചുരുക്കം ചിലരേ മുന്നോട്ട് വരാറുള്ളൂ. ആ ചുരുക്കം ചില നല്ല മനുഷ്യരുടെ കൂട്ടത്തിൽ ഉള്ളതാണ് ജനതാദൾ (എസ്) കോഴിക്കോട് ജില്ലാ പ്രസിഡണ്ടും മലബാർ ദേവസ്വം ബോർഡ് മെമ്പറുമായ കെ ലോഹ്യയും ഭാര്യ വടകര റൂറൽ ബാങ്ക് ജീവനക്കാരി ഷെറിനും.
തങ്ങളുടെ 19ആം വിവാഹ വാർഷിക ദിനത്തിൽ ഇവരെടുത്ത തീരുമാനം കീഴ്‌പ്പയ്യൂരിലെ ഏഴാംക്‌ളാസ് വിദ്യാർഥിനി അനാമികയുടെ വലിയ സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായിരുന്നു. വെട്ടോലയും പ്ളാസ്‌റ്റിക് ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ കൂരയിൽ ഓരോ ദിവസം തള്ളിനീക്കുമ്പോഴും സ്വന്തമായി അടച്ചുറപ്പുള്ള ഒരു വീട് എന്നത് അനാമികയുടെ സ്വപ്‌നമായിരുന്നു.
നീളമുള്ള ഒറ്റമുറി ഷെഡ്ഡുപോലെയുള്ള ടാർപോളിനും ഓലയുംകൊണ്ട് മേഞ്ഞ കൂരയിലാണ് കുറേനാളുകളായി അനാമികയുടെ പഠനവും ജീവിതവും. വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം. ഈ ദുരിതകഥ മാദ്ധ്യമങ്ങളിലൂടെ വാർത്തയായപ്പോൾ അനാമികതന്നെ വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയെ നേരിട്ട് വിളിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മണിക്കൂറുകൾക്കകം കൂരയിൽ വൈദ്യുതി എത്തുകയും ചെയ്‌തിരുന്നു.
കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്‌ളാസിൽ പങ്കെടുക്കാൻ ഫോൺ ചാർജ് ചെയ്യാൻ കഴിയാതെ വന്ന അവസ്‌ഥയാണ് അനാമികയെ മന്ത്രിയെ ഫോൺചെയ്യാൻ പ്രേരിപ്പിച്ചത്. എന്നാൽ വെളിച്ചമെത്തിയെങ്കിലും അനാമികയുടെയും കുടുംബത്തിന്റെയും ദുരിതസ്‌ഥിതിക്ക് പിന്നെയും മാറ്റമൊന്നുമുണ്ടായില്ല. സ്വന്തമായ സ്‌ഥലത്ത് അടച്ചുറപ്പുള്ളൊരു കുഞ്ഞു വീട് എന്ന സ്വപ്‌നം പിന്നെയും നീണ്ടുപോയി.
കൂലിപ്പണിക്കാരനായ കേളപ്പന് മകളുടെ സ്വപ്‌നം സാധിച്ചുകൊടുക്കാൻ കഴിഞ്ഞതുമില്ല. അവൾക്ക് വീടുവെച്ചു നൽകാൻ ചില സന്നദ്ധസംഘടനകൾ രംഗത്തു വന്നെങ്കിലും സ്വന്തമായി ഭൂമി കൈവശമില്ലാത്തതിനാൽ ആ സ്വപ്‌നം പാതിയിൽ മുറിഞ്ഞു. എന്നാൽ ഇപ്പോൾ ആ സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ് അനാമിക. അതിന് കെ ലോഹ്യയും ഭാര്യ ഷെറിനും നിമിത്തമാവുകയായിരുന്നു.
തന്റെ കൊച്ചു കൂരക്ക് മുന്നിൽനിന്ന് സ്വപ്‌ന വീട് പണിതുയർത്താനുള്ള ഭൂമിയുടെ രേഖ നിറഞ്ഞ സ്‌നേഹത്തോടെ ഏറ്റുവാങ്ങുമ്പോൾ അനാമികയുടെ മുഖത്ത് എന്തെന്നില്ലാത്ത ആഹ്ളാദമായിരുന്നു. ‘‘ഈ നല്ല തീരുമാനമെടുക്കാൻ മറ്റൊന്ന് ഞങ്ങൾക്ക് ആലോചിക്കേണ്ടിവന്നില്ല’’, ലോഹ്യയും ഷെറിനും പറയുന്നു. മക്കളായ ലജ്പതും സത് ലജും അച്ഛന്റെയും അമ്മയുടെയും സൽപ്രവർത്തിക്ക് ഒപ്പംനിൽക്കുകയും ചെയ്‌തു.
Most Read: ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ