തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്‌ടറേറ്റുകള്‍ക്ക് മുന്നിലും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ജനകീയ മാര്‍ച്ചും ധർണയും സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.
ജനകീയ മാര്‍ച്ചിന്റെ സംസ്‌ഥാനതല ഉൽഘാടനം എറണാകുളം കളക്‌ടറേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ എംപിയും നിർവഹിക്കും. കോട്ടയം കളക്‌ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കോഴിക്കോട് പികെ കുഞ്ഞാലിക്കുട്ടിയും ജനകീയ മാര്‍ച്ചിന്റെ ഉൽഘാടനം നിർവഹിക്കും.
പാരിസ്‌ഥിതിക ആഘാത പഠനം നടത്താതെയാണ് സർക്കാർ പദ്ധതി തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരത്തെ ആരോപിച്ചിരുന്നു. കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് അടിയന്തരമായി പുറത്തു വിടണമെന്ന ആവശ്യവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്ത് വന്നിരുന്നു. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ ഉയര്‍ന്നുവരുന്ന ജനരോഷം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
ഡിഎംആര്‍സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്‌ട് കോപ്പിയാണ് നിലവിൽ കെ-റെയില്‍ പദ്ധതിയുടെ പഠന റിപ്പോർട്ടായി സർക്കാർ ഉയർത്തി കാട്ടുന്നതെന്നും പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡിപിആറിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ നാടിന്റെ മുഖച്ഛായമാറ്റുന്ന കെ-റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ നിലപാട്.
Read also: ‘ഹിന്ദു ഭരണത്തെ’ കുറിച്ച് രാഹുൽ സംസാരിച്ചത് നല്ല കാര്യം; ശിവസേന