കാസർഗോഡ്: ഇന്ത്യന്‍ ഓവര്‍സിസ് ബാങ്ക് ഉദുമ ശാഖയിലെ 2.71 കോടിയുടെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ ഒരാളെ കൂടി അറസ്‌റ്റ് ചെയ്‌ത് ബേക്കല്‍ പോലീസ്. ബാങ്കിലെ അപ്രൈസര്‍ നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്‌ണനെ(65) ആണ് അറസ്‌റ്റ് ചെയ്‌തത്. ഹോസ്‌ദുര്‍ഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.
കുഞ്ഞികൃഷ്‌ണന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് വ്യക്‌തമാക്കി. കേസിലെ മുഖ്യപ്രതി മേല്‍പറമ്പ് കൂവതൊട്ടിയിലെ മുഹമ്മദ് സുഹൈറും നിലവിൽ റിമാന്‍ഡിലാണ്.
അതേസമയം കേസിലെ മറ്റുപ്രതികളായ ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളായ ഹസന്‍, റുഷൈദ്, അബ്‌ദുല്‍ റഹീം, എം അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്‌വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസ് എന്നിവര്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ബാങ്കില്‍ നിന്ന് മുഹമ്മദ് സുഹൈറും മറ്റ് 12 പേരും ചേര്‍ന്ന് പല ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2,71,36000 രൂപ തട്ടിയെടുത്തെന്നാണ് കേസ്.
മേലധികാരികള്‍ ഓഡിറ്റിങ് സമയത്ത് കണക്കുകൾ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തായത്. തുടര്‍ന്ന് ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നൽകുകയായിരുന്നു. തിരൂര്‍ പൊന്ന് എന്നറിയപ്പെടുന്ന ചെമ്പില്‍ സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് ഇവർ പണയംവെച്ചത്. ഇതില്‍ തന്നെ നെക്‌ലേസ് മാലകളാണ് കൂടുതലും. മാലയുടെ കൊളുത്തില്‍ മാത്രമാണ് സ്വര്‍ണം ഉണ്ടായതെന്നും പോലീസ് വ്യക്‌തമാക്കി.
Malabar News: മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ