ലണ്ടൻ: ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന് ബ്രിട്ടൻ അംഗീകാരം നൽകി. വാക്‌സിൻ വിതരണം ഉടൻ തുടങ്ങുമെന്നാണ് സൂചന. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജൻസിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു.
ഓക്‌സ്‌ഫോർഡ് വാക്‌സിന് അംഗീകാരം നൽകുന്ന ആദ്യത്തെ രാജ്യമാണ് ബ്രിട്ടൻ. ഫൈസർ വാക്‌സിന് യുകെ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. ബ്രിട്ടനിൽ വ്യാപിക്കുന്ന അതിതീവ്ര കോവിഡ് വൈറസിനെതിരെയും ഓക്‌സ്‌ഫോർഡ് വാക്‌സിൻ ഫലപ്രദമാണെന്നാണ് റിപ്പോർട്ടുകൾ.
ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനകയും സംയുക്‌തമായി വികസിപ്പിച്ചെടുക്കുന്ന കോവിഡ് വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നത് സിറം ഇൻസ്‌റ്റിറ്റ്യൂട്ടാണ്. യുകെയിലും ബ്രസീലിലും ഇന്ത്യയിലും നടത്തിയ ക്ളിനിക്കൽ പരീക്ഷണ റിപ്പോർട്ടുകൾ അനുസരിച്ച് കോവിഷീൽഡ് വാക്‌സിൻ ഏറെ ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബ്രിട്ടൻ അനുമതി നൽകിയതോടെ ഇന്ത്യയും വൈകാതെ തന്നെ വാക്‌സിന് അംഗീകാരം നൽകുമെന്നാണ് കരുതുന്നത്. വാക്‌സിൻ വിതരണത്തിനുള്ള എല്ലാ നടപടി ക്രമങ്ങളും ഇന്ത്യ പൂർത്തീകരിച്ചിട്ടുണ്ട്.
Read also: ലൈവായി കോവിഡ് വാക്‌സിനെടുത്ത് കമല ഹാരിസും