തൃശൂർ: തടവുകാരുടെ അനധികൃത ഫോണ്‍വിളി വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട വിവാദ ഫോണ്‍ വിളികളുടെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍ സംസ്‌ഥാന പോലീസ് മേധാവി അനില്‍കാന്തിന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നല്‍കി. തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടിപി വധക്കേസ് പ്രതി കൊടി സുനി തുടങ്ങിയവരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ചാണ് അന്വേഷണം.
ആയിരത്തിലധികം തവണയാണ് ഈ പ്രതികള്‍ ഉള്‍പ്പടെ ജയിലില്‍ നിന്നും അനധികൃതമായി പുറത്തേക്ക് വിളിച്ചത് എന്നാണ് വിലയിരുത്തല്‍. തടവിലിരിക്കെ തന്നെ പ്രതികൾ പുറത്ത് ക്വട്ടേഷന്‍ ഉൾപ്പടെ നിയന്ത്രിക്കുന്ന നിലയുണ്ടായി എന്നും നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അതേസമയം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ വിവാദ ഫോണ്‍ വിളി വിഷയത്തില്‍ ജയില്‍ ഡിഐജി വിനോദകുമാര്‍ നടത്തിയ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോർട് നാളെ ഡിജിപിക്കു കൈമാറും. വിയ്യൂര്‍ ജയിലിലെ അച്ചടക്കം തകര്‍ന്നു എന്നതുള്‍പ്പെടെ ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോർട്ടിൽ ഉള്ളത് എന്നാണ് സൂചന.
തടവുകാരുടെ ബാഹ്യ ബന്ധം നിയന്ത്രിക്കാനാവുന്നില്ല. ഏറെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും തടവുകാര്‍ തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നത് ചില ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെയാണ്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്‌ഥര്‍ക്ക് സൂപ്രണ്ടിന്റെ പിന്തുണ കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കൊടി സുനി, റഷീദ് എന്നിവര്‍ കഴിഞ്ഞിരുന്ന സെല്ലില്‍ നിന്നും 4 സിം കാര്‍ഡുകള്‍ ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇ ബ്ളോക്കില്‍ നിന്ന് കഞ്ചാവ് ബീഡികളും പിടിച്ചെടുത്തിരുന്നു.
Most Read: പത്‌മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധി; സുപ്രീം കോടതിയെ അറിയിച്ച് ഭരണസമിതി