കോഴിക്കോട്: വിവാദ ഉത്തരവിന്റെ മറവില്‍ കോഴിക്കോട് ജില്ലയിലും മരങ്ങള്‍ മുറിച്ചു കടത്തിയതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. കുറ്റ്യാടി റെയ്ഞ്ചില്‍ നിന്ന് മാത്രം നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഏഴ് തേക്ക് മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് റിപ്പോർട്.
കഴിഞ്ഞ ജനുവരിയില്‍ വടകര താലൂക്കിലെ മൊകേരിയിലെ ഒരു പറമ്പില്‍ നിന്ന് അഞ്ച് തേക്കുമരങ്ങളും കുറ്റ്യാടിയിലെ പറമ്പുകളില്‍ നിന്ന് രണ്ട് തേക്ക് മരങ്ങളുമാണ് മുറിച്ചുകടത്തിയത്. കുറ്റ്യാടി റെയ്ഞ്ചില്‍ വരുന്ന പ്രദേശത്ത് നിന്ന് പട്ടയഭൂമിയിലെ സംരക്ഷിതമരങ്ങളാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ മുറിച്ചു കടത്തിയത്.
കോഴിക്കോട് ജില്ലയില്‍ മരംമുറി നടന്നിട്ടില്ലെന്ന് വനംവകുപ്പ് ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് മരംമുറി നടന്നെന്ന റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍. 1964ലെ ഭൂപതിവ് ചട്ടത്തിന്റെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് മരംമുറി നടന്നത്. പ്രദേശങ്ങളില്‍ വനംവകുപ്പ് പരിശോധനക്ക് ഒരുങ്ങുകയാണ്. താമരശ്ശേരി, പെരുവണ്ണാമൂഴി റെയ്ഞ്ചുകളിലും മരംമുറി നടന്നിട്ടുണ്ടോയെന്നുള്ള അന്വേഷണവും നടക്കുന്നുണ്ട്.
പ്രദേശത്ത് നിന്ന് മരങ്ങള്‍ കൊണ്ടുപോകാനുള്ള പാസ് നല്‍കിയിട്ടില്ലെന്നാണ് കുറ്റ്യാടി റെയ്ഞ്ച് ഓഫിസർ നീതുവിന്റെ വിശദീകരണം. ഇവിടെയുള്ള കര്‍ഷകരില്‍ നിന്ന് മരങ്ങള്‍ വാങ്ങിയവരുമായി മുട്ടില്‍ മരംകൊള്ളക്കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. റവന്യൂ ഉത്തരവിന്റെ മറവിൽ കോഴിക്കോട് ജില്ലയിൽ മരങ്ങൾ മുറിച്ചുകടത്തിയ കാര്യങ്ങൾ അറിയില്ലെന്ന് ഡിഎഫ്ഒ രാജീവൻ പറഞ്ഞിരുന്നു.
ഇതുവരെ ലഭ്യമായ കണക്കനുസരിച്ച് റവന്യൂ വകുപ്പിന്റെ 2020 ഒക്‌ടോബർ 24ലെ വിവാദ ഉത്തരവിന്റെ മറവില്‍ 2500ലധികം മരങ്ങള്‍ മുറിച്ചതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം ജില്ലയിലാണ് വന്‍ തോതിൽ മരങ്ങൾ മുറിച്ചു കടത്തിയത്.
Most Read: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു