ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ വികസനമെന്ന് പ്രതിപക്ഷം. ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള പലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് നിലവിലെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വേണ്ടിയാണെന്നും സമുദായങ്ങളുടെ ക്ഷേമമല്ല ബിജെപി സർക്കാരിന്റെ ഉദ്ദേശമെന്നും കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
മികച്ച പ്രകടനമാണ് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയുടെ മാനദണ്ഡമെങ്കിൽ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റണമെന്ന് കോൺഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. രാജ്യത്തിന്റെ നിലനില്‍പ്പിന് പ്രധാനമന്ത്രിയെ പുറത്താക്കണം. സമാധാനവും ഐക്യവും പൂര്‍ണമായും ചവറ്റുകൊട്ടയിലേക്ക് എറിയപ്പെട്ടിരിക്കുകയണ്. മന്ത്രിസഭാ പുനഃസംഘടന തട്ടിപ്പാണ്. വിമതര്‍ക്കും കളംമാറിയവര്‍ക്കും അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും രണ്‍ദീപ് സുര്‍ജേവാല കൂട്ടിച്ചേർത്തു.
തിടുക്കപ്പെട്ടുള്ള മന്ത്രിസഭാ പുനസംഘടന രാജ്യം നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാകില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ പെട്രോൾ വില വർധനവിനടക്കം പരിഹാരം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും മമതാ ബാനർജി ചൂണ്ടിക്കാട്ടി.
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്‌ഥാനങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയാണ് പുനസംഘടനയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശിന് കൂടുതൽ പ്രാതിനിധ്യമാണ് മന്ത്രിസഭയിൽ ലഭിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം വിമർശിക്കുന്നു.
Read also: ‘പാർട്ടിയെ വഞ്ചിച്ചയാളാണ് അദ്ദേഹം’; പശുപതി പരസിനെതിരെ ചിരാഗ് പാസ്വാൻ