ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ബംഗാളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേന്ദ്രവും സംസ്‌ഥാന സർക്കാരും തമ്മിലുള്ള തർക്കം കൂടുതൽ വഷളാകുന്നു. ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയെയും ആഭ്യന്തര മന്ത്രാലയം രണ്ടാം തവണയും ഡെൽഹിയിലേക്ക് വിളിപ്പിച്ചു. എന്നാൽ ഉദ്യോഗസ്‌ഥരെ ഡെൽഹിയിലേക്ക് അയക്കാൻ വിസമ്മതിച്ച മമത ബാനർജി വേണമെങ്കിൽ വീഡിയോ കോൺഫറൻസ് നടത്താൻ കേന്ദ്രത്തോട് നിർദേശിച്ചു.
ഇന്ന് വൈകുന്നേരം 5.30ക്ക് നടക്കുന്ന യോഗത്തിൽ ഹാജരാകാനാണ് അഭ്യന്തര സെക്രട്ടറി ബംഗാൾ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിരുന്നത്. ഇത് സംബന്ധിച്ച് ബംഗാൾ സർക്കാരിന് ബുധനാഴ്‌ച വൈകിട്ട് കേന്ദ്രം കത്തെഴുതിയിരുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ച ഉദ്യോഗസ്‌ഥർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കാമെന്ന് അറിയിച്ചു. അതേസമയം മമത സർക്കാരിന്റെ നടപടിയോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ആഴ്‌ച ബംഗാളിലെ ഉന്നത ഉദ്യോഗസ്‌ഥരോട് ഡെൽഹിയിലെത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എന്നാൽ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യം സംസ്‌ഥാന സർക്കാർ നിരസിക്കുകയാണ് ചെയ്‌തത്.
ഉന്നത ഐപിഎസ് ഉദ്യോഗസ്‌ഥരെ നിർബന്ധിത കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടണമെന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യത്തിന് പിന്നാലെയായിരുന്നു ഇത്.
Read also: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരള പര്യടനം; മുഖ്യമന്ത്രി നയിക്കും