ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന്. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷാ സംവിധാനമാണ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
586 സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്. സംസ്‌ഥാന ധനമന്ത്രി സുരേഷ് ഖന്ന ഷാജഹാൻപൂർ മണ്ഡലത്തിൽ നിന്നും മുഹമ്മദ് അസംഖാൻ റാംപൂർ മണ്ഡലത്തിൽ നിന്നും ധരം സിംഗ് സൈനി നകുഡ് നിയമസഭാ മണ്ഡലത്തിൽ നിന്നും ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. ജലവിഭവ മന്ത്രി ബൽ ദേവ് സിംഗ് ഔലാക്ക്, വിദ്യാഭ്യാസമന്ത്രി ഗുലാബ് ദേവി, തദ്ദേശ സ്വയം ഭരണമന്ത്രി മഹേഷ് ചന്ദ്ര ഗുപ്‌ത എന്നിവരും ഇന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തിരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്‌മി നരേൻ തുടങ്ങിയ മന്ത്രിമാർ ആദ്യഘട്ടത്തിൽ ജനവിധി തേടിയിരുന്നു.
Read Also: ധീരജ് വധം; അനിശ്‌ചിത കാലമായി അടച്ചിട്ടിരുന്ന ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് ഇന്ന് തുറക്കും