കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയില്‍ റെയ്ഡ് നടത്തിയെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍. ഇഡിയുടെ രണ്ട് ഉദ്യോഗസ്‌ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്‌തുതയാണ്. എന്നാല്‍, ഒരു ഉദ്യോഗസ്‌ഥന്‍ മാത്രമാണു സൊസൈറ്റിയില്‍ പ്രവേശിച്ചതെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും പലേരി രമേശന്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
റെയ്ഡ് എന്ന മട്ടില്‍ മാദ്ധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്‌ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ എന്നും രമേശന്‍ പറയുന്നു. ‘നിലവില്‍ ഇഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിക്കുക മാത്രമാണ് അദ്ദേഹം ചെയ്‌തത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്‍തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായത്’- പ്രസ്‌താവനയില്‍ പറയുന്നു.
കൂടാതെ സൊസൈറ്റിയുടെ ഇന്‍കം ടാക്‌സ് സ്‌റ്റേറ്റുമെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്‌തുവെന്നും പ്രസ്‌താവനയില്‍ പറയുന്നു. കോപ്പറേറ്റീവ് നിയമങ്ങളും ഇന്‍കം ടാക്‌സ് നിയമങ്ങളും ഓഡിറ്റുകളും എല്ലാ കൃത്യമായ നടപടിക്രമങ്ങളും പാലിച്ചു നിയമവിധേയവും സത്യസന്ധവുമായി പ്രവര്‍ത്തിക്കുന്ന ഈ സ്‌ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്നു പിന്തിരിയണമെന്നും സൊസൈറ്റി ചെയര്‍മാര്‍ അഭ്യര്‍ഥിച്ചു.
Also Read: സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ