വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് പദവി ഒഴിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൈനക്ക് മേൽ വീണ്ടും പ്രഹരമേൽപ്പിച്ച് ട്രംപ് ഭരണകൂടം. ഷവോമി, കോമാക് അടക്കം 9 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.
ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരിൽ ഉദ്യോഗസ്‌ഥർക്കും ചൈനീസ് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി. ചൈനീസ് കമ്പനികൾ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഷവോമി, കോമാക് എന്നീ കമ്പനികൾക്ക് പുറമെ അഡ്വാൻസ്‌ഡ് ഫാബ്രിക്കേഷൻ എക്യുപ്മെന്റ് ഇൻകോർപറേഷൻസ്, ലുവോകുങ് ടെക്നോളജി കോർപ്, ഗോവിൻ സെമികണ്ടക്‌ടർ കോർപ്, ഗ്രാൻഡ് ചൈന എയർ കോ ലിമിറ്റഡ്, ഗ്ളോബൽ ടോൺ കമ്മ്യൂണിക്കേഷൻ ടെക്നോളജി കോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളെയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കമ്പനികൾക്ക് ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടപടി.
ഈ കമ്പനികളെ പുതിയ നിക്ഷേപ നിരോധനത്തിന് വിധേയമാക്കും. 2021 നവംബർ 11നകം കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിൽ നിക്ഷേപം നടത്തുന്നത് അമേരിക്ക നിരോധിക്കും. ഈ കമ്പനികളിൽ നിന്ന് ഓഹരികൾ പിൻവലിക്കാൻ അമേരിക്കൻ നിക്ഷേപകർ ഇതോടെ നിർബന്ധിതരാകുകയും ചെയ്യും.
അതേസമയം, യുഎസ് നടപടികളോട് ചൈനീസ് കമ്പനി പ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read also: ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 7 മരണം; നൂറോളം പേർക്ക് പരിക്ക്