വാഷിങ്ടൺ: യുഎസ് തെരഞ്ഞെടുപ്പിൽ ജോർജിയയിലെയും മിഷിഗണിലെയും നിയമപോരാട്ടത്തിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. വൈകി വന്ന ബാലറ്റുകളെ ഓൺ ടൈം ബാലറ്റുകൾക്കൊപ്പം ചേർത്തുവെച്ചെന്ന് ആരോപിച്ചാണ് ട്രംപ് ജോർജിയയിൽ കേസ് കൊടുത്തത്. മിഷിഗണിൽ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. ഫിലാഡൽഫിയയിലെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്ന ട്രംപിന്റെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
ഇരുഹരജിയും ജഡ്‌ജിമാർ നിരസിച്ചു. ട്രംപിന്റെ ഹരജിക്ക് തെളിവുകളൊന്നും ഇല്ലെന്ന് ജോർജിയിലെ ജഡ്‌ജി ജെയിംസ് ബാസ് അറിയിച്ചു. വോട്ടെടുപ്പ് നിർത്തിവെക്കാൻ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് മിഷിഗൺ ജഡ്‌ജി സിന്തിയ സ്‌റ്റീഫനും വ്യക്‌തമാക്കി.
മിഷിഗണിലെയും ജോർജിയയിലെയും കോടതി ഉത്തരവുകളെ കുറിച്ച് പ്രതികരിക്കാൻ ട്രംപ് പക്ഷം ഇതുവരെയും തയാറായിട്ടില്ല. അതേസമയം, മറ്റു ചില സ്‌റ്റേറ്റുകളിൽ കൂടി നിയമപോരാട്ടവുമായി മുന്നോട്ട് പോകുവാനുള്ള ശ്രമത്തിലാണ് ട്രംപ് എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
Read also: വന്ദേ ഭാരത് വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന