ന്യൂഡെൽഹി: വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ചൈനയിൽ തിരിച്ചെത്തിയവരിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് അനിശ്‌ചിത കാലത്തേക്ക് ചൈന വിലക്കേർപ്പെടുത്തി. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കോമേർഷ്യൽ വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നുവെങ്കിലും വന്ദേ ഭാരത് മിഷന്റെ ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾ ചൈനയിലേക്ക് സർവീസുകൾ നടത്തിയിരുന്നു.
1500 ഇന്ത്യക്കാർ ചൈനയിലേക്ക് മടങ്ങാൻ രജിസ്‌റ്റർ ചെയ്‌തിരുന്നതായി ചൈന അറിയിച്ചു. ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്‌ചിതത്വത്തിൽ ആക്കിയിരിക്കുകയാണ്. “മഹാമാരിയെ നേരിടാനുള്ള ന്യായമായ നടപടി”യാണിതെന്ന വിശദീകരണമാണ് ചൈന ഈ തീരുമാനത്തിന് നൽകുന്നത്. കോവിഡ് 19 പശ്‌ചാത്തലത്തിൽ ചൈനീസ് വിസയോ റെസിഡൻസ് പെർമിറ്റോ കൈവശമുള്ള ഇന്ത്യക്കാരുടെ ചൈനയിലേക്കുള്ള പ്രവേശനം താൽകാലികമായി നിർത്തിവെക്കാനും ചൈന തീരുമാനിച്ചിട്ടുണ്ട്. ഇവർ നൽകുന്ന ആരോഗ്യ പരിശോധനാ സർട്ടിഫിക്കറ്റിൽ ചൈന എംബസി/ കോൺസുലേറ്റുകളോ സ്‌റ്റാമ്പ് ചെയ്യില്ലെന്നും ചൈന അറിയിച്ചു.
എന്നാൽ ചൈനീസ് നയതന്ത്ര, സേവന സി വിസകൾ കൈവശമുള്ളവർക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്‌തമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായി ചൈന സന്ദർശിക്കേണ്ടവർക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോൺസുലേറ്റുകളിലോ അപേക്ഷ സമർപ്പിക്കാം. 2020 നവംബർ 3ന് ശേഷം നൽകിയ വിസകൾക്കും പ്രവേശന വിലക്കില്ല.
വന്ദേ ഭാരത് മിഷന്റെ ഭാഗമായി ചൈനയിൽ മടങ്ങിയെത്തിയ ഇന്ത്യക്കാരിൽ 23 പേരാണ് കോവിഡ് പോസിറ്റീവായത്. ഇവരിൽ 19 പേർക്ക് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.
Read also: ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണം; അർണബിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും