കോട്ടയം: കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്‌ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം അറിഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. താൻ ആ വാർത്ത കണ്ടില്ലെന്നും മുഴുവൻ വായിച്ചാലേ വസ്‌തുത അറിയൂമെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ക്രിസ്‌ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നു എന്നായിരുന്നു ഫാ. റോയി കണ്ണന്‍ചിറയുടെ വിവാദ പരാമർശം.
ക്രമസമാധാനം സംസ്‌ഥാന സർക്കാറിന്റെ ചുമതലയാണെന്നും പരാതികളുണ്ടെങ്കിൽ കൈമാറട്ടെയെന്നും വി മുരളീധരൻ വ്യക്‌തമാക്കി. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്‌കൂൾ അധ്യാപകർക്കായി ശനിയാഴ്‌ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ വിദ്വേഷ പ്രസ്‌താവന.
‘കോട്ടയത്തിനടുത്ത ഒരു സിറോ മലബാർ ഇടവകയിൽ നിന്ന് ഒരു മാസത്തിനിടെ ഒമ്പത് പെൺകുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണ്. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും കൂടാതെ മറ്റിടങ്ങളിലേക്കും നമ്മുടെ മക്കൾ ആകർഷിക്കപ്പെടുന്നുണ്ട്. ഇതിനായി പദ്ധതികൾ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ പരിശീലിപ്പിക്കുന്നതായി വരെ ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.’ -ഫാ. റോയി കണ്ണന്‍ചിറ പറയുന്നു.
കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണവുമായി നേരത്തെ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തിയത് വലിയ വിവാദമാണ് സൃഷ്‌ടിച്ചത്. നാർക്കോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന.
Read also: അമരീന്ദർ പാർടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു; ഗെഹ്‌ലോട്ട്