ന്യൂഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്തിയും തന്റെ സഹപ്രവർത്തകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർടി താൽപര്യം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തെ അടിസ്‌ഥാനമാക്കി മാത്രമേ പാർടി ഹൈക്കമാൻഡ് തീരുമാനങ്ങൾ എടുക്കുകയുള്ളൂ. നേതാക്കൾ പാർടിയുടെ താൽപര്യാർഥം ചിന്തിക്കണമെന്നും പഞ്ചാബിലെ കോൺഗ്രസ് പ്രതിസന്ധിയെ കുറിച്ചുള്ള ട്വീറ്റിൽ ഗെഹ്‌ലോട്ട് പറഞ്ഞു.
“ക്യാപ്റ്റൻ സാഹിബ് പാർടിയുടെ ആദരണീയനായ നേതാവാണ്, പാർടിയുടെ താൽപര്യങ്ങൾ മുൻനിർത്തി അദ്ദേഹം തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗെലോട്ട് ട്വീറ്റ് ചെയ്‌തു.
താൻ മൂന്ന് തവണ അപമാനിക്കപ്പെട്ടുവെന്നും പാർടിക്ക് വിശ്വാസം ഉള്ളവരെ നിയമിക്കാൻ കോൺഗ്രസിന് സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചുകൊണ്ട് അമരീന്ദർ സിംഗ് പറഞ്ഞിരുന്നു. “എപ്പോഴും ഒരു ഓപ്ഷൻ ഉണ്ട്, സമയം വരുമ്പോൾ ഞാൻ ആ ഓപ്ഷൻ ഉപയോഗിക്കും. ഇപ്പോൾ ഞാൻ എന്തായാലും കോൺഗ്രസിലാണ്,”- എന്നും അമരീന്ദർ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ‘ഓപ്ഷൻ’ എന്ന പരാമർശം മറ്റൊരു പാർടിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കും കോൺഗ്രസിൽ നിന്ന് രാജി വച്ചേക്കുമെന്ന ഊഹാപോഹങ്ങൾക്കും വഴിവച്ച സാഹചര്യത്തിലാണ് അശോക് ഗെഹ്‌ലോട്ടിന്റെ പ്രസ്‌താവന.
“എംഎൽഎമാരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന അഭിപ്രായത്തിന്റെ അടിസ്‌ഥാനത്തിൽ ഹൈക്കമാൻഡിന് ചിലപ്പോൾ പാർടിയുടെ താൽപര്യാർഥം തീരുമാനങ്ങൾ എടുക്കേണ്ടതായി വരും. പല നേതാക്കളെയും കേട്ടശേഷം മാത്രമാണ് കോൺഗ്രസ് അധ്യക്ഷൻ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ വ്യക്‌തിപരമായി വിശ്വസിക്കുന്നു. അത്തരം സമയങ്ങളിൽ, എല്ലാ കോൺഗ്രസ് നേതാക്കളുടെയും ഉത്തരവാദിത്തം രാജ്യത്തിന്റെ താൽപര്യത്തിനൊപ്പം നിൽക്കുക എന്നതാണ്,”- ഗെഹ്‌ലോട്ട് പറഞ്ഞു.
Most Read: തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും