കൊച്ചി: എൻഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത് കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ നിഷ്‌പക്ഷതയും ശാസ്‌ത്രീയതയും വ്യക്‌തമായിരിക്കുകയാണ്. കോടതി ഇക്കാര്യം ശരിവെച്ചിരിക്കുകയാണ് എന്നും മുരളീധരൻ പറഞ്ഞു.
ഇഡിയും മറ്റ് കേന്ദ്ര ഏജൻസികളും കേരള സർക്കാരിനെ വേട്ടയാടുന്നു എന്നാരോപിച്ച് രാഷ്‌ട്രീയ പ്രചാരണം നടത്തിയവർക്കുള്ള തിരിച്ചടിയാണ് കോടതി വിധി. രാജ്യദ്രോഹ പ്രവർത്തനങ്ങളും സ്വർണക്കടത്തും ഉൾപ്പടെയുള്ള കാര്യങ്ങൾ നടത്തുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്‌തതിന് ശേഷം അത് സംബന്ധിച്ച അന്വേഷണം നടക്കുമ്പോൾ രാഷ്‌ട്രീയ പ്രേരിതമാണെന്ന് വ്യാഖ്യാനിച്ച് കൊണ്ട് ഒരു ഇരവാദം ഉയർത്തി സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം കോടതി മുളയിലേ നുള്ളി.
സിപിഎമ്മും പിണറായി വിജയനും ഇതിൽ നിന്നെങ്കിലും പാഠം ഉൾക്കൊള്ളണം. സ്വർണക്കടത്തിന്റെ പേരിലാണെങ്കിലും കോവിഡ് പ്രോട്ടോക്കോളിന്റെ പേരിലാണെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ് ഇഡിയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി റദ്ദാക്കിയത്. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറും സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ അധികൃതർ മുഖേന മജിസ്‌ട്രേറ്റിന് അയച്ച കത്തിന്റെ അടിസ്‌ഥാനത്തിൽ എടുത്ത എഫ്‌ഐആറുമാണ് റദ്ദാക്കിയത്.
Also Read: അഭിമന്യു വധം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകൻ പോലീസിൽ കീഴടങ്ങി