തിരുവനന്തപുരം: വാക്‌സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് പടർത്തുന്ന കേന്ദ്രങ്ങളാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിന്റെ രണ്ടാമത്തെ ഡോസിന് സമയമായവരെ നേരിട്ട് വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്‌സിൻ കേന്ദ്രത്തിലെത്താവൂ. 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ അൽപം കൂടി വൈകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്‌റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും. ആ സമയത്ത് മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആർക്കും വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് 18 വയസിന് മുകളിലുള്ള 93 കോടി ആളുകൾക്ക് വാക്‌സിൻ നൽകേണ്ടി വരും. 45 വയസിന് മുകളിലുള്ള 30 കോടി പേരാണുള്ളത്. ഇതുവരെ കേന്ദ്രം വാക്‌സിൻ നൽകിയത് 12.8 കോടി പേർക്കാണ്. കേരളത്തിന് ആവശ്യമായ വാക്‌സിൻ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നൽകിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാൽ കേന്ദ്രം 74 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ഇത് ഏപ്രിൽ 30നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ പകുതി പോലുമായിട്ടില്ലെന്നും ഇക്കാര്യം കേന്ദ്രം ഗൗരവത്തോടെ പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read also: മാസ്‌ക് ധരിക്കാത്തതിന് സംസ്‌ഥാനത്ത് ഇന്ന് കേസെടുത്തത് 21733 പേർക്കെതിരെ