ന്യൂഡെൽഹി: 18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്നുമുതൽ വാക്‌സിൻ നൽകാൻ തീരുമാനമെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി മോദി ഇന്ന് വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തും.
ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് കേന്ദ്ര സർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുള്ളതും അനുമതിക്കായി കാത്തുനിൽക്കുന്നതുമായ കമ്പനികളുടെ മേധാവികൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വീഡിയോ കോൺഫറൻസ് വഴി വൈകിട്ട് 6നാണ് യോഗം.
രാജ്യത്തുടനീളമുള്ള ഡോക്‌ടർമാരുമായും ആരോഗ്യമേഖലയിലെ വിദഗ്‌ധരുമായും പ്രധാനമന്ത്രി നേരത്തെ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനമായത്.
നിലവിൽ 3 വാക്‌സിനുകൾക്കാണ് ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്. കോവിഷീൽഡ്, കോവാക്‌സിൻ എന്നീ വാക്‌സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. റഷ്യയിൽ വികസിപ്പിച്ച സ്‌പുട്‌നിക് വി വാക്‌സിനാണ് മൂന്നാമതായി അംഗീകാരം നൽകിയിരിക്കുന്നത്. ആഗോള തലത്തിൽ നിലവിൽ വിതരണം ചെയ്‌തുകൊണ്ടിരിക്കുന്നതും ഇന്ത്യയിൽ ഉടൻ അനുമതി ലഭിക്കാൻ സാധ്യതയുള്ളതുമായ വാക്‌സിനുകൾ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ്.
Read also: കോവിഡ് വ്യാപനം; ജില്ലയിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകൾ പൂർണമായി അടച്ചിടും