കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്‌മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്‌മഹത്യ ചെയ്യാൻ സാധിച്ചില്ലെന്നും ഇയാൾ പറഞ്ഞു. അതേസമയം, ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്‌തമാക്കിയത്.
മകളുടെ മരണത്തിന് പിറകെ ഒളിവിൽപോയ സനുമോഹനനെ ഇന്നലെ പുലർച്ചെ മൂകാംബികയിൽ നിന്ന് കാർവാറിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. മൂകാംബികയിൽ നിന്ന് ഗോവ ലക്ഷ്യമാക്കി സഞ്ചരിച്ച ഇയാളെ കാർവാറിലെ ബീച്ച് പരിസരത്ത് നിന്ന് മൂന്നംഗ സംഘമാണ് പിടികൂടിയത്. കേസിൽ സനുമോഹന്റെ അറസ്‌റ്റ് ഇന്ന് ഉണ്ടാകും.
കഴിഞ്ഞ മാർച്ച് 21ന് വൈകിട്ടാണ് എറണാകുളത്ത് നിന്ന് സനുമോഹനെയും മകൾ വൈഗയെയും കാണാതാവുന്നത്. ബന്ധുവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനിടെ വൈഗയുടെ മൃതദേഹം മുട്ടാർ പുഴയിൽ നിന്ന് മാർച്ച് 22ന് ഉച്ചയോടെ കണ്ടെത്തിയിരുന്നു.
Read also: മൻസൂർ വധക്കേസ്; റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും