കൊച്ചി: കേരളം കാത്തിരുന്ന വന്ദേഭാരത് ട്രെയിൻ പരീക്ഷണയോട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ ഓട്ടം. രാവിലെ 5.10ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പർ പ്‌ളാറ്റ്‌ഫോമിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. ഉച്ചക്ക് 12.10ന് ട്രെയിൻ കണ്ണൂരിൽ എത്തും. തിരുവനന്തപുരം ഡിവിഷനിലെ വിവിധ ഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്‌ഥരും ട്രെയിനിലുണ്ട്.
ഉച്ചക്ക് 2.30ന് ഉള്ളിൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് മടങ്ങും. കൊച്ചുവേളി യാർഡിൽ നിന്ന് പുലർച്ചെ തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലേക്ക് ട്രെയിൻ എത്തിച്ചിരുന്നു. ഷൊർണൂരിൽ സ്‌റ്റോപ്പ് ഇല്ലാത്തതിനാൽ പാലക്കാട് ഡിവിഷൻ ഉന്നത ഉദ്യോഗസ്‌ഥർ തൃശൂരിൽ നിന്ന് കയറും. കോട്ടയം വഴിയാണ് വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ട്രയൽ റൺ.
ട്രെയിനിന്റെ വേഗത, പാളങ്ങളുടെ ക്ഷമത, സുരക്ഷാ തുടങ്ങിയ കാര്യങ്ങൾ ട്രയൽ റണ്ണിൽ വിലയിരുത്തും. പരീക്ഷണ ഓട്ടത്തിന് ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക. 24ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവും ഉണ്ടാകും.
Most Read: എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്; ഷാറുഖ് സെയ്‌ഫിക്കെതിരെ യുഎപിഎ ചുമത്തി