കൊച്ചി: വാരാപ്പുഴയിൽ വീട്ടിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിൽ ഉടമയെ പ്രതിയാക്കി കേസെടുത്തു. ഉടമ ജാൻസനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസ്. ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്‌തമായ സാഹചര്യത്തിലാണ് വീട് വാടകക്ക് എടുത്ത ജാൻസനെ മുഖ്യപ്രതിയാക്കി പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഫോറൻസിക് വിദഗ്‌ധർ ഇന്ന് സംഭവസ്‌ഥലം പരിശോധിക്കും. പടക്കങ്ങൾക്ക് പുറമെ സ്‌ഫോടക വസ്‌തുക്കൾ വീട്ടിൽ സൂക്ഷിച്ചിരുന്നോ എന്നതടക്കമുള്ള വിശദമായ പരിശോധനയും ഇന്ന് നടക്കും. സ്‌ഫോടനത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിൽസയിലാണ്. മരിച്ച ഡേവിസിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വാരാപ്പുഴ മുട്ടിനകത്തെ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായത്. കോൺക്രീറ്റ് കെട്ടിടം പൂർണമായി തകർന്നു. സ്‌ഫോടനത്തിൽ ഒരാൾ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പൊള്ളലേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തിൽ ഒരു വീട് പൂർണമായും തകർന്നിട്ടുണ്ട്. പ്രദേശത്തെ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രദേശവാസിയായ ജാൻസന്റെ ഉടമസ്‌ഥതയിലാണ് പടക്കശാല. ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ ജില്ലാ കളക്‌ടർ രേണു രാജ് തഹസിൽദാറോട് വിശദമായ റിപ്പോർട് ആവശ്യപ്പെട്ടു. ജനവാസ മേഖലയിൽ പടക്കനിർമാണ ശാലകൾ എങ്ങനെ പ്രവർത്തിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.
Most Read: പാചകവാതക വിലയിൽ വൻ വർധനവ്; 50 രൂപ കൂട്ടി