മലപ്പുറം: സംസ്‌ഥാനത്ത് ഉടനീളം വിവിധ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പിടിച്ചുപറി സംഘം പിടിയിൽ. മലപ്പുറം പെരുമ്പടപ്പ് പോലീസാണ് രണ്ടു പ്രതികളെ പിടികൂടിയത്. ഹരിപ്പാട് സ്വദേശി എസ് ഉണ്ണികൃഷ്‌ണൻ (27), കൊല്ലം സ്വദേശി ശശി(44) എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. സംസ്‌ഥാനത്തെ വിവിധ ജില്ലകളിലായി രജിസ്‌റ്റർ ചെയ്‌ത 40 ഓളം കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
ഈ മാസം ഒമ്പതിന് റോഡിലൂടെ നടന്നു പോകുന്ന ആറ് പേരുടെ മാല പൊട്ടിച്ച സംഭവമാണ് പ്രതികൾക്കെതിരെ അവസാനമായി രജിസ്‌റ്റർ ചെയ്‌ത കേസ്. ആലപ്പുഴയിലായിരുന്നു സംഭവം. ഒറ്റദിവസം കൊണ്ടാണ് പ്രതികൾ ആറുപേരുടെ മാല പിടിച്ചുപറിച്ചത്. മാലമോഷ്‌ടിക്കപ്പെട്ടവരിൽ പോലീസ് ഉദ്യോഗസ്‌ഥയും ഉൾപ്പെട്ടിരുന്നു. പ്രതികൾ രണ്ടുപേരും മുൻപ് ഒരുമിച്ച് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ജയിലിൽ വെച്ച് പരിജയത്തിലായതോടെയാണ് ഒരുമിച്ച് മോഷണത്തിനിറങ്ങിയത്. ഇവർക്കെതിരെ സംസ്‌ഥാനത്തെ ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. കൂടുതൽ കേസുകൾ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. പോലീസ് അന്വേഷണത്തെ തുടർന്നാണ് ഇവർ വടക്കൻ കേരളത്തിലേക്ക് കടന്നത്. തുടർന്നാണ് മലപ്പുറത്ത് വെച്ച് പിടിയിലാകുന്നത്.
Read Also: കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ഉൽഘാടനം നാളെ