കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയത് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യാജ ഐഡി കാർഡ് നിർമിച്ചുകൊണ്ടാണ് ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത് എന്നും അദ്ദേഹം പറഞ്ഞു.
ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമിക്കില്ലല്ലോ. അപ്പോൾ സിപിഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്‌തമാകുന്നത്. പോളിംഗ് 75 ശതമാനത്തിന് മുകളിൽ പോകുമെന്നാണ് പ്രതീക്ഷ. പിടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും. ഫൈനൽ പോളിംഗും താഴേത്തട്ടിലെ റിപ്പോർട്ടും കൂടി കിട്ടിക്കഴിഞ്ഞാൽ ഏകദേശം എത്ര ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാകുമെന്നും വിഡി സതീശൻ പറഞ്ഞു.
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫിനെതിരായ വ്യാജ അശ്‌ളീല വീഡിയോയുമായി യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്നും വിഡി സതീശൻ വ്യക്‌തമാക്കി. പോളിംഗ് ദിനമായതിനാല്‍ എല്‍ഡിഎഫ് കള്ളക്കഥ മെനഞ്ഞതാണ്. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പോലീസ് കൂടി കള്ളം പറയുന്നു. പോളിംഗ് തുടങ്ങിയ സമയത്ത് ആളുകളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് സിപിഎം കള്ളക്കഥ മെനയുന്നത്. ആളുകള്‍ തീരുമാനമെടുത്ത് കഴിഞ്ഞതാണെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Most Read: കള്ളപ്പണം വെളുപ്പിക്കൽ കേസ്; സത്യേന്ദർ ജെയിനിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടു