പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തിൽ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊലക്കേസ് പ്രതികളോട് പോലും ചെയ്യാത്ത രീതിയിലുള്ള പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും, അപമാനകരമായ പ്രവർത്തനമാണ് പോലീസിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബ തർക്കത്തെ തുടർന്ന് ഊരിൽ നിന്നും ഊര് മൂപ്പനെയും മകൻ മുരുകനെയും അറസ്‌റ്റ് ചെയ്‌ത് കൊണ്ടുപോകുമ്പോൾ അരങ്ങേറിയ സംഭവങ്ങളെ പ്രതിപക്ഷം രൂക്ഷമായി വിമർശിച്ചിരുന്നു. ഭൂമാഫിയകൾക്കെതിരായി പ്രവർത്തിക്കുന്ന ആക്‌ടീവിസ്‌റ്റാണ് മുരുകനെന്നും, അട്ടപ്പാടിയിലെ ചരിത്രത്തിൽ ആദ്യമായാണ് നേരം പുലരും മുമ്പ് ഇത്തരത്തിലുള്ള ഒരു പോലീസ് രാജെന്നും പ്രതിപക്ഷനേതാവ് വ്യക്‌തമാക്കി. കൂടാതെ അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഉപകരണമായി പോലീസ് മാറിയെന്നും അദ്ദേഹം വിമർശിച്ചു.
ആദിവാസി ഊരിൽ ഉണ്ടായ സംഭവം പോലീസിന്റെ കൃത്യ നിർവഹണം ആണെന്നും, നീതി നിർവഹണം നടത്താൻ വേണ്ടിയാണ് പോലീസ് ഊരിലേക്ക് പോയതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. ഊര് മൂപ്പനും മകനും ചേർന്ന് അയൽവാസിയായ കുറുന്താചലത്തിനെ പരിക്കേൽപ്പിച്ചതായി ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കൃത്യ നിർവഹണം ഉറപ്പാക്കാനുള്ള നടപടികൾ മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Read also: പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ്; ജാമ്യാപേക്ഷ ആഗസ്‌റ്റ് 12ന് പരിഗണിക്കും