തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ നിർണായക തീരുമാനങ്ങൾ ചർച്ച ചെയ്യപ്പെട്ട മണിക്കൂറുകളാണ് കടന്ന് പോയത്. ഏറെ ജനപ്രിയായ കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് പരിഗണിക്കാതിരുന്ന വാർത്ത അപ്രതീക്ഷിതമായിരുന്നു.
എന്നാൽ അക്കൂട്ടത്തിൽ മന്ത്രിസഭയിലേക്ക് ഏറ്റവും പരിഗണിക്കപ്പെട്ടിരുന്ന പേരാണ് വീണ ജോർജിന്റേത്. തീരുമാനം സിപിഎം അംഗീകരിക്കുകയും ചെയ്‌തതോടെ കേരളത്തിൽ മന്ത്രിയാകുന്ന ആദ്യ മാദ്ധ്യമ പ്രവർത്തക എന്ന അപൂർവ നേട്ടമാണ് വീണ ജോർജിനെ തേടിയെത്തുന്നത്.
മാദ്ധ്യമ പ്രവര്‍ത്തകയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു വീണ ജോര്‍ജിന്റെ അപ്രതീക്ഷിതമായ രാഷ്‌ട്രീയ പ്രവേശനം. ആറൻമുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്‌തിയുടെയും ഫലമായി തുടർച്ചയായ രണ്ടാം ജയം നേടി. ഇത്തവണ 19,003 വോട്ടിനു തോൽപിച്ചത് കോൺഗ്രസിന്റെ കെ ശിവദാസൻ നായരെയാണ്.
എസ്എഫ്‌ഐയിലൂടെയാണ് വീണ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്. മാദ്ധ്യമ പ്രവർത്തനത്തോട് വിട പറഞ്ഞു പൊതുപ്രവർത്തനത്തിന് ഇറങ്ങിയ വീണയുടെ മന്ത്രിസഭാ പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് ആറൻമുളക്കാർ കാണുന്നത്.
Must Read: രണ്ടാം എൽഡിഎഫ് മന്ത്രിസഭയിൽ കെകെ ശൈലജയില്ല
മലയാള മാദ്ധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്‌ടറായിരുന്നു വീണ ജോർജ്. 2012ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് റിപ്പോർട് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരിൽ ഒരാൾ കൂടിയായിരുന്നു വീണ.
പത്തനംതിട്ട ജില്ലയിലെ കുമ്പഴ വടക്ക് സ്വദേശിനിയാണ്. തിരുവനന്തപുരം വിമൻസ് കോളജിൽ നിന്ന് ഫിസിക്‌സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഒരു വർഷത്തോളം അധ്യാപികയായും അവർ പ്രവർത്തിച്ചിരുന്നു.
Read Also: വനിതാ മുഖ്യമന്ത്രിയെന്ന സ്വപ്‌നം മുളയിലേ നുള്ളി; ലതികാ സുഭാഷ്