തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും പച്ചക്കറിവിലയിൽ വലിയ വർധന. നേരത്തെ സർക്കാർ ഇടപെട്ട് വില കുറഞ്ഞെങ്കിലും വീണ്ടും പച്ചക്കറിവില കത്തിക്കയറുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 60 രൂപയിലേക്ക് താഴ്ന്ന തക്കാളിക്ക് ഇപ്പോൾ വീണ്ടും 100 രൂപക്ക് മുകളിൽ വിലയായി. കൂടാതെ മറ്റ് പച്ചക്കറികൾക്കും വില കുത്തനെ ഉയരുകയാണ്.
അയൽ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നതാണ് പച്ചക്കറി വിലയിൽ വീണ്ടും വർധന ഉണ്ടാകാൻ കാരണം. മറ്റ് സംസ്‌ഥാനങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് നേരിട്ട് പച്ചക്കറി വാങ്ങി വിൽപ്പന തുടങ്ങിയതോടെയാണ് പൊതുവിപണിയിൽ വില താഴ്ന്നു തുടങ്ങിയത്. എന്നാൽ ഇന്ന് വീണ്ടും തക്കാളിക്ക് 100 മുതൽ 120 രൂപ വരെയും, മുരിങ്ങയ്‌ക്ക് 200 രൂപയും, പാവയ്‌ക്കക്ക് 80 രൂപയും, വെണ്ടക്കയ്‌ക്ക് 60 രൂപയും വരെ ഈടാക്കുന്നുണ്ട്.
പച്ചക്കറിക്ക് വില കുത്തനെ കൂടിയെങ്കിലും വിലവർധന പിടിച്ചു നിർത്താനുള്ള ശ്രമത്തിലാണ് ഹോർട്ടികോർപ്പ്. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ശരാശരി 80 ടൺ പച്ചക്കറി തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമായി ഹോർട്ടികോർപ്പ് കേരളത്തിൽ എത്തിക്കുന്നുണ്ട്. എന്നാൽ അയൽ സംസ്‌ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നതിനാൽ പച്ചക്കറിക്ക് പൊതുവിപണിയിൽ വില വർധന തുടരാനാണ് സാധ്യത.
Read also: നോറോ വൈറസ്; തൃശൂരിൽ 4 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു