പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയതോടെ അയ്യപ്പ തീർഥാടകരുടെ വാഹനങ്ങൾ പലയിടത്തും പോലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും പിടിച്ചിടുന്നുണ്ട്.
അതിനിടെ, വാഹനം തടയുന്നതിൽ തീർഥാടകർ പ്രതിഷേധവുമായി രംഗത്തെത്തി. കോട്ടയം വൈക്കത്ത് ശബരിമല തീർഥാടകർ റോഡ് ഉപരോധിക്കുകയാണ്. റോഡിൽ കുത്തിയിരുന്നും കിടന്നുമാണ് കുട്ടികൾ അടക്കം പ്രതിഷേധിക്കുന്നത്. ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നെന്നാണ് ആക്ഷേപം. പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്ത് എത്താൻ തീർഥാടകർക്ക് 16 മണിക്കൂറിലധികം നേരം വരി നിൽക്കേണ്ടി വരുന്ന സ്‌ഥിതിയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ് അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത വഴി മാത്രം 5,798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ ആറുമണിവരെ 23,167 പേർ ശബരിമലയിൽ ദർശനം നടത്തി.
Most Read| ഇന്ത്യക്കാരുമായി പാരിസിന് സമീപം പിടിയിലായ വിമാനം വിട്ടയക്കാൻ ഉത്തരവ്