തിരുവനന്തപുരം: ബാർ കോഴ കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഗവർണർ നിയമപരിശോധന നടത്തും. ചെന്നിത്തല ഉൾപ്പടെയുള്ളവർക്ക് എതിരെ ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം നടത്താൻ ഇനി സ്‌പീക്കറിന്റെയും ഗവർണറുടെയും അനുമതി ആവശ്യമാണ്.
അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നേരത്തെ ഗവർണർക്ക് പരാതി സമർപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്‌ഥാനത്തിലാണ് ഗവർണർ നിയമ പരിശോധന നടത്തുന്നത്. നിയമ പരിശോധന നടത്തിയ ശേഷമാകും ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുക.
കോടതിയുടെ പരിഗണയിൽ ഉള്ള കേസ് ആയതുകൊണ്ടാണ് നിയമ പരിശോധനക്ക് വിടുന്നത്. രണ്ടു തവണ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യങ്ങളിലാണ് ഗവർണർ അന്വേഷണ ആവശ്യത്തിൽ നിയമ പരിശോധന നടത്തുന്നത്.
രമേശ് ചെന്നിത്തലയെ കൂടാതെ മുൻ മന്ത്രിമാരായ വിഎസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരെയും അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന് കാബിനറ്റ് പദവി ഉള്ളതുകൊണ്ടാണ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്.
Read also: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് പരിഗണനയില്‍; കടകംപള്ളി