തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ കെഎസ്എഫ്ഇ ശാഖകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. 40 ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ 35 ഇടത്തും ക്രമക്കേട് കണ്ടെത്തി. പരിശോധന ഇന്നും തുടരും. ചിട്ടികളിലെ ക്രമക്കേട് കണ്ടെത്താനാണ് പരിശോധന നടത്തിയത്.
ചിട്ടിയുടെ പേരിൽ പിരിക്കുന്ന പണം ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ബിനാമി പേരുകളിൽ ജീവനക്കാർ തന്നെ ചിട്ടി പിടിക്കുന്നതായും വിജിലൻസ് കണ്ടുപിടിച്ചു. കള്ളപ്പണം വെളുപ്പിക്കുവാൻ വേണ്ടിയുള്ള ശ്രമങ്ങളാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.
നേരത്തെ ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്‌തികൾ ബിനാമി ഇടപാടുകൾ നടത്തുന്നതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. വ്യാപകമായ പരാതികൾ ലഭിച്ചതോടെ വിജിലൻസ് പരിശോധന നടത്തുകയായിരുന്നു. ഗുരുതര ചട്ടലംഘനങ്ങളാണ് പലയിടത്തും കാണാൻ കഴിഞ്ഞത്.
തൃശൂർ ജില്ലയിലെ ഒരു ബ്രാഞ്ചിൽ രണ്ട് പേർ ഇരുപതോളം ചിട്ടികളിൽ ചേർന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാൾ 10 ചിട്ടികളിലും ചേർന്നിട്ടുണ്ട്. ബ്രാഞ്ച് മാനേജർമാരുടെ സമ്മതത്തോടെ പണം വകമാറ്റിയതിന് വിജിലൻസിന് തെളിവ് ലഭിച്ചു. കള്ളപ്പണം വെളുപ്പിക്കാനുള്ള നടപടിയാണിതെന്ന് വിജിലൻസ് സംശയം ഉന്നയിക്കുന്നുണ്ട്. പരിശോധന ഇന്നും തുടരുമെന്നാണ് വിജിലൻസ് കേന്ദ്രങ്ങൾ അറിയിച്ചത്.
Read Also: കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ