കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ്, എം ശിവശങ്കർ, ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ശേഖരിക്കാൻ വിജിലൻസിന് അനുമതി ലഭിച്ചു. ചാറ്റുകൾ വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയാണ് അനുമതി നൽകിയത്. ഒരാഴ്‌ചക്കകം സി ഡാക്കിൽ നിന്നുള്ള രേഖകൾ വിജിലൻസിന് ലഭിക്കും.
ശിവശങ്കർ, സ്വപ്‌ന സുരേഷ് എന്നിവരുടെ ഫോൺ രേഖകൾ പരിശോധിക്കാനും വിജിലൻസിന് അനുമതി ലഭിച്ചിട്ടുണ്ട്. ശിവശങ്കറിന്റെയും സ്വപ്‌ന സുരേഷിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്‌സ്ആപ്പ് ചാറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് വിജിലൻസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകിയത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കോടികളുടെ കമ്മീഷൻ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. എം ശിവശങ്കറിനെയാണ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ വിജിലൻസ് ചോദ്യം ചെയ്‌തത്. ഇവരുടെ വാട്‌സ്ആപ്പ് ചാറ്റുകൾ ലഭിച്ചാൽ കമ്മീഷൻ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ് വിജിലൻസ് പ്രതീക്ഷിക്കുന്നത്.
Read also: സിഎം രവീന്ദ്രനെ ഇഡി വ്യാഴാഴ്‌ച ചോദ്യം ചെയ്യും