അടൂർ: തൈറോയ്‌ഡ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായ വില്ലേജ് ഓഫിസർ ചികിൽസയിലിരിക്കെ മരിച്ച സംഭവത്തിൽ ആശുപത്രിയ്‌ക്ക് എതിരെ പോലീസ് കേസെടുത്തു. അടൂർ വില്ലേജ് ഓഫിസർ കലയപുരം വാഴോട്ടുവീട്ടിൽ എസ് കലയാണ് (49) മരിച്ചത്. ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ അടൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
വെള്ളിയാഴ്‌ച രാവിലെ ഒൻപത് മണിക്കാണ് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ കല ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. തുടർന്ന് ഐസിയുവിലേക്ക് മാറ്റി. ഇതിനുശേഷം വൈകിട്ട് കലയുടെ ഭർത്താവ് ജയകുമാറിനെ ഒരു തവണ മാത്രം കാണിച്ചു. അപ്പോൾ കലയ്‌ക്ക് ബോധം ഉണ്ടായിരുന്നില്ല. പിന്നീട് ആരെയും കലയെ കാണാൻ അനുവദിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്‌ച രാത്രി കലയ്‌ക്ക് അസ്വസ്‌ഥതകൾ ഉണ്ടായതായി ആശുപത്രി അധികൃതർ ശനിയാഴ്‌ച പുലർച്ചെ ജയകുമാറിനോട് പറഞ്ഞിരുന്നു. ഡോക്‌ടർ പരിശോധന നടത്തിയെന്നും ആരോഗ്യനിലക്ക് കുഴപ്പമൊന്നും ഇല്ലെന്നുമാണ് പറഞ്ഞത്. പിന്നീട്, 5.30ന് കലയ്‌ക്ക് ഹൃദയസ്‌തംഭനം ഉണ്ടായെന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വിവരം അറിയിച്ചുവെന്നും അവിടെ നിന്നും മെഡിക്കൽ സംഘം ഉൾപ്പെടുന്ന ഐസിയു ആംബുലൻസ് വരുമ്പോൾ അവിടേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും വാഹനം എത്താതായതോടെ ബന്ധുക്കൾ അധികൃതരുമായി വീണ്ടും ബന്ധപ്പെട്ടു. തുടർന്ന് സമീപത്തുള്ള സാധാരണ ആംബുലൻസാണ് എത്തിയത്. ബന്ധുക്കളുടെ നിർദ്ദേശപ്രകാരം ഒരു ഡോക്‌ടറും നഴ്‌സും കൂടി കൊല്ലത്തെ ആശുപത്രിയിലേക്ക് കലയ്‌ക്കൊപ്പം പോയി. ശേഷം, ശനിയാഴ്‌ച രാവിലെ 10.30ന് കല മരണപ്പെട്ടതായി കൊല്ലത്തെ സ്വകാര്യ ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ശസ്‌ത്രക്രിയയിലെ പിഴവല്ല മരണകാരണമെന്നാണ് അടൂരിലെ സ്വകാര്യ ആശുപത്രി അധികൃതർ പറയുന്നത്. ഇടയ്‌ക്ക് വെച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നും കലയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള സഹായം ചെയ്‌തെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
Also Read: സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്