തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിഎസ് അച്യുതാനന്ദന് വോട്ട് ചെയ്യാനായില്ല. വിഎസ് അച്യുതാനന്ദനും ഭാര്യ വസുമതിയും ഇത്തവണ വോട്ട് രേഖപ്പെടുത്താൻ എത്തിയില്ല. പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകൾ കാരണം തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് വിഎസ് ഇപ്പോൾ. യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് വോട്ട് ഒഴിവാക്കേണ്ടിവന്നത്.
പുന്നപ്ര പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 86 എ ബൂത്തിലാണ് വിഎസിനും കുടുംബത്തിനും വോട്ടുള്ളത്. അതേസമയം മകൻ വിഎ അരുൺ കുമാറും കുടുംബവും രാവിലെ സ്‌കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. കൊച്ചുമകൻ അർജുന് ഇത്തവണ കന്നി വോട്ടായിരുന്നു.
80 വയസ് പിന്നിട്ടവര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ പോസ്‌റ്റൽ വോട്ട് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതും ഉപയോഗപ്പെടുത്താനാകാത്ത അവസ്‌ഥയാണ് വിഎസിന് ഇത്തവണ ഉണ്ടായത്. 80 വയസിന് മുകളിലുള്ള വോട്ടർമാര്‍ക്ക് പോസ്‌റ്റൽ ബാലറ്റ് സൗകര്യം കിട്ടണമെങ്കിൽ അതാത് മണ്ഡലത്തിൽ തന്നെ താമസിക്കണമെന്ന നിബന്ധന ഉണ്ട്.
മണ്ഡലത്തിലെ പോസ്‌റ്റൽ ബാലറ്റ് പട്ടികയിൽ വിഎസിന്റെയും ഭാര്യയുടേയും പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും എത്താനാകില്ലെന്ന് പിന്നീട് ഉദ്യോഗസ്‌ഥരെ അറിയിക്കുക ആയിരുന്നു. തിരുവനന്തപുരത്തെ പിഎംജിയിൽ മകന്റെ വീട്ടിലാണ് വിഎസ് ഇപ്പോൾ താമസിക്കുന്നത്.
Also Read: മലപ്പുറത്ത് 8 സീറ്റ് നേടും, തവനൂരിൽ ഒരു മാറ്റവുമുണ്ടാകില്ല; കെടി ജലീൽ