കൊച്ചി: വാളയാര്‍ കേസന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹരജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുമാണ് കുട്ടികളുടെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
കേസ് സിബിഐക്ക് വിട്ടുകൊണ്ട് സംസ്‌ഥാന സര്‍ക്കാര്‍ നേരത്തെ വിജ്‌ഞാപനം ഇറക്കിയിരുന്നു. എന്നാൽ ഈ വിജ്‌ഞാപനത്തിൽ പിഴവുകള്‍ ഉണ്ടെന്ന് മാതാപിതാക്കൾ പറയുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.
കേസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞയാഴ്‌ച ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സിബിഐ ഇന്ന് അന്തിമ തീരുമാനം അറിയിച്ചേക്കും.
അതേസമയം മരിച്ച രണ്ട് പെണ്‍കുട്ടികളുടെയും കേസ് നമ്പറുകള്‍ ഉള്‍പ്പെടുത്തി പുതിയ വിജ്‌ഞാപനമിറക്കിയെന്നും ഇനി സിബിഐയും കേന്ദ്ര സര്‍ക്കാരുമാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത് എന്നുമാണ് സംസ്‌ഥാന സര്‍ക്കാരിന്റെ വാദം.
വാളയാർ കേസിലെ ഇളയപെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് നാലുവർഷം തികയുകയാണ്. പെൺകുട്ടികളുടെ നീതിക്കായി അമ്മ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് ഇന്ന് എറണാകുളത്ത് 100 പേർ തല മുണ്ഡനം ചെയ്‌ത് പ്രതിഷേധിക്കും. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ പതിനാലു ജില്ലകളിലും പ്രചരണം നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്.
Read Also: രജിസ്‌റ്റര്‍ ചെയ്‌തിട്ടും വാക്‌സിൻ കിട്ടുന്നില്ല; പരാതിയുമായി മുതിർന്ന പൗരൻമാർ